അമർനാഥ് മിന്നൽ പ്രളയം; 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി
Jul 9, 2022, 13:12 IST

ഡൽഹി : പ്രളയസാഹചര്യം കണക്കിലെടുത്ത് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പൊലീസുമാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി സജ്ജമായിരിക്കാൻ വ്യോമസേനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തീർത്ഥാടകരും പ്രളയത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാനം സാധ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും ആഭ്യന്തര മന്ത്രിയുടെയും ലെഫ്.ഗവർണറുടെയും സഹായം തേടിയതായും ധാമി പറഞ്ഞു.