2022 ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്നോ: 2022 ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അസംഗഢിൽ നിന്നുള്ള ലോക്സഭാംഗവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നിർദേശിക്കുന്ന മുഖവുമാണ് അഖിലേഷ് യാദവ് . തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഖിലേഷ് പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക പാർട്ടികളെ സംഘടിപ്പിക്കുന്ന തിരക്കിലാണ് എസ്.പി. ഇതിന്‍റെ ഭാഗമായി ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി ധാരണയിലെത്തിയിരുന്നു. ബന്ധുവായ ശിവ്പാൽ സിങ് യാദവിന്‍റെ പ്രഗതിശീൽ സമാജ്വാദി പാർട്ടി ലോഹിയയുമായി (പി.എസ്.പി.എൽ) സഖ്യം രൂപീകരിക്കുന്ന കാര്യം അദ്ദേഹം തള്ളുന്നില്ല. തനിക്ക് ഇതിൽ ഒരു പ്രശ്നവുമില്ലെന്നും ശിവ്പാൽ സിങ് യാദവിനെ അർഹമായ രീതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.