കള്ളപ്പണം വെളുപ്പിക്കൽ ; പഞ്ചാബ് മുൻ എം.എൽ.എ സുഖ്പാൽ സിങ് അറസ്റ്റിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ എം.എൽ.എ സുഖ്പാൽ സിങ് ഖൈറയെ ഇ .ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് 56 കാരനായ സുഖ്പാലിനെ കസ്റ്റഡിയിലെടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ സുഖ്പാലിന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇ.ഡി റെയ്‌ഡ് നടത്തിയിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതികളുമായും വ്യാജ പാസ്പോർട്ട് റാക്കറ്റുമായും സുഖ്പാലിന് ബന്ധമുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി .
അതേസമയം, ഇ.ഡിയുടെ ആരോപണങ്ങൾ സുഖ്പാൽ നിഷേധിച്ചു. കേന്ദ്രസർക്കാറിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ കാരണത്താലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ഉന്നം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു . പഞ്ചാബ് നിയമസഭയിൽനിന്ന് അടുത്തിടെയായിരുന്നു സുഖ്പാലിന്റെ രാജി. ആപ്പ് ടിക്കറ്റിൽ 2017ൽ ഭോലാത്ത് മണ്ഡലത്തിൽനിന്നായിരുന്നു സുഖ്പാലിന്റെ വിജയം. 2019 ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയായ എ.എ.പിയിൽനിന്ന് പ്രാഥമിക അംഗത്വം രാജിവെച്ച് സുഖ്പാൽ പഞ്ചാബ് ഏക്ത പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീടാണ് കോൺഗ്രസിൽ ചേർന്നത് .