ബംഗളൂരുവില്‍ കാറപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് മരണം

ബംഗളൂരു: കർണാടക ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച് ഏഴുമരണം. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം. കോറമംഗല എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അക്ഷയ് ഗോയലാണ് മരിച്ച മലയാളി. ഡി.എം.കെ. ഹൊസൂര്‍ എം.എല്‍എ വൈ. പ്രകാശിന്റെ മകനും അപകടത്തില്‍ മരിച്ചു.
അമിത വേഗതയിലെത്തിയ ഓഡി കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് െപൺകുട്ടികളും ഉൾപ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം.
അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.