രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍, കേംബ്രിഡ്ജിലെ പരിപാടി റദ്ദാക്കി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു.കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം.പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരായി(അണ്‍വാക്‌സിനേറ്റഡ്) വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു.കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു.കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.
ബ്രിട്ടന്‍റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്‍റെ പുസ്തകത്തിൻറെ യുകെ പതിപ്പിന്‍റെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. ബ്രിട്ടണിൽ അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിൽ കൊവാക്സിനും കൊവിഷീൽഡുമില്ലാത്തതിലാണ് ഇപ്പോള്‍ വിമർശനങ്ങൾ കനക്കുന്നത്. കൊവിഷീൽഡിന്‍റെയോ കൊവാക്സിന്‍റെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.വെള്ളിയാഴ്ചയാണ് യു.കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.