75-ാം സ്വാതന്ത്ര ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം

75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിന് കൂടിയാണ് നാളെ തുടക്കമാകുന്നത്. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്.
നാളെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലേക്ക് രാജ്യം ചുവടുവെക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലേക്ക് രാജ്യം എത്തുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത് മഹോത്സവത്തിന് കൂടിയാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 1800 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനകളും ആസാദി കാ അമൃത് മഹോത്സവ് വിപുലമായി ആഘോഷിക്കും.
കേന്ദ്രസേനവിഭാഗങ്ങളുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നിയന്ത്രണത്തിലാണ് ഡൽഹി നഗരം. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകൾ അടച്ചു. ഡൽഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാർക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീർ, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷസംവിധാനം ശക്തിപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾ അടക്കമുള്ളവയെ നേരിടാൻ അതിർത്തികൾ സജ്ജമാണ്. ലഷ്കറെ തോയ്ബ, അൽ ഖ്വായ്ദ ആക്രമണ ഭീഷണി രാജ്യം നേരിടുന്നുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍. ഒമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി പോരുതിയ താരങ്ങളുടെ സാന്നിധ്യം ചെങ്കോട്ടയിലുണ്ടാകും. ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വഛ്ഭാ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചത്.