പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാർ, സത്യത്തിനായി പൊരുതും: സിദ്ദു

ന്യൂഡൽഹി: പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്ന് നവജ്യോത് സിംഗ് സിദ്ദു. പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിൽ ഉറച്ചുനിൽക്കുന്നു. തന്റെ തീരുമാനങ്ങൾ പഞ്ചാബിന് വേണ്ടിയാണ്. ഹൈക്കമാൻഡിനെ ദുർബലമാക്കാനല്ല ശ്രമങ്ങളെന്നും സിദ്ദു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയത്.
സിദ്ദുവിനെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതും നേതൃത്വത്തിന് വലിയ തിരിച്ചടിയായി. രാജിവയ്ക്കുമെന്ന് മൂന്ന് എംഎൽഎമാർ കൂടി അറിയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയിൽ നിന്ന് റസിയ സുൽത്താനയും പി സി സി ട്രഷറർ സ്ഥാനത്ത് നിന്ന് ഗുൽസർ ഇന്ദർ ചഹലും രാജിവച്ചിരുന്നു.