ഉംറ പാക്കേജിലെ മുഴുവൻ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണമെന്ന് അധികൃതർ

ജിദ്ദ: തീർഥാടകർക്ക് ഉംറ സർവിസ് കമ്പനികൾ പാക്കേജുകളിൽ പറഞ്ഞ മുഴുവൻ സേവനങ്ങളും നൽകണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
തീർഥാടകർക്ക് പാക്കേജുകൾ പ്രകാരമുള്ള സേവനങ്ങൾ ഉംറ സർവിസ് കമ്പനികൾ നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫീൽഡ് പരിശോധന സംഘം ഹറമുകളിലുണ്ടാവും. അവർ നിരന്തരം നിരീക്ഷണം നടത്തും. ലംഘനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയത്തിന്റെ മക്കയിലും മദീനയിലും ഹറമിനടുത്തുള്ള ഫീൽഡ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മക്കയിൽ താമസിക്കുന്ന സമയത്ത് കൂടുതൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉംറ പെർമിറ്റ് നൽകാൻ സർവിസ് കമ്പനികൾ ബാധ്യസ്ഥരായിരിക്കും. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ യാത്ര സുഗമമാക്കുക, വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിർദേശം. മദീന റൗദയിലെ നമസ്കാരത്തിന് ആവശ്യമായ പെർമിറ്റുകളും നൽകിയിരിക്കണം. പെർമിറ്റിൽ പറയുന്ന സമയം അനുസരിച്ച് ഹറമിലേക്ക് തീർഥാടകരെ കൊണ്ടുപോകുകയും വേണം.