ജിയോയെ കൈവിട്ട് ഉപഭോക്താക്കൾ; നിരക്ക് വർദ്ധന തിരിച്ചടി

ഡൽഹി: ടെലികോം മേഖലയിൽ എ.ജി.ആർ. വാക്പോര് മുറുകുന്നതിനിടെ 2019 ഡിസംബർ 31 വരെയുള്ള കണക്കുകൾ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്ന കാര്യത്തിൽ ജിയോയെ ബിഎസ്എൻഎൽ പിന്നിലാക്കിയതാണ് റിപ്പോർട്ട്. ടെലികോം നിരക്കുയർത്തിയതാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ കമ്പനികൾക്ക് തിരിച്ചടിയായത്.
ഡിസംബറിൽ മാത്രം ബിഎസ്എൻഎൽ 4.2 ലക്ഷം ഉപഭോക്താക്കളെ ചേർത്തതായി ട്രായ് ഡാറ്റ പറയുന്നു. ജിയോയ്ക്ക് പുതുതായി ലഭിച്ചത് 82,308 മൊബൈൽ ഉപയോക്താക്കളെ മാത്രമാണ്. നവംബറിൽ 56,08,668 ലഭിച്ച സ്ഥാനത്താണിത്. അതേസമയം, വോഡഫോണിന് 3.6 ദശലക്ഷം ഉപഭോക്താക്കളെയും എയർടെലിന് 11,000 ഉപയോക്താക്കളെയും ഡിസംബറിൽ നഷ്ടപ്പെട്ടു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് 14 മുതൽ 33 ശതമാനം വരെ വർദ്ധിപ്പിച്ചതിനെ തുടർന്നാണിതെന്നാണ് വിലയിരുത്തൽ.
നിലവിൽ ജിയോക്ക് 370 ദശലക്ഷം ഉപഭോക്താക്കളുണ്ട്. എയർടെല്ലിന് 283.04 ദശലക്ഷവും വോഡഫോൺ-ഐഡിയക്ക് 304 ദശലക്ഷവും.
വിപണിയിൽ റിലയൻസ് ജിയോയുടെ ഓഹരി ഡിസംബർ വരെ 32.14 ശതമാനമാണ്. എയർടെൽ 28.43 ശതമാനം. വോഡഫോൺ-ഐഡിയയ്ക്ക് 28.89 ശതമാനവുമെന്ന് ട്രായ് ഡാറ്റ വെളിപ്പെടുത്തുന്നു. മൊത്തത്തിൽ, ഡിസംബറിൽ മൊബൈൽ വരിക്കാരുടെ എണ്ണം 3.2 ശതമാനം കുറഞ്ഞുവെന്ന് ഡാറ്റ പറയുന്നു.
വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായെന്ന് ട്രായ് റിപ്പോർട്ട് പറയുന്നു. 115.45 കോടി ഉപയോക്താക്കളെയാണ് നഷ്ടമായത്. ബ്രോഡ്ബാൻഡ് വിപണിയിൽ ജിയോ ആണ് മുന്നിൽ 37 കോടിയിലധികം ഉപയോക്താക്കളാണ് ജിയോക്കുള്ളത്. എയർടെൽ ആണ് രണ്ടാമത്. 13.79 കോടി. വോഡഫോൺ ഐഡിയയ്ക്ക് 11.84 കോടി ഉപയോക്താക്കളുണ്ട്. ബിഎസ്എൻഎലിന് 1.55 കോടി ഉപയോക്താക്കളുണ്ട്.