ഉത്തരാഖണ്ഡിൽ പാസ്പോർട്ട് കിട്ടാൻ ഇനി ഫെയ്സ്ബുക് വെരിഫിക്കേഷനും

ഇന്ത്യയിൽ ഇതാദ്യമായി ഒരു സംസ്ഥാനം പാസ്പോർട്ടിനായി സമൂഹമാധ്യമങ്ങളും പരിശോധിക്കുന്നു. പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ക്ലിയറൻസ് നൽകുന്നതിനുമുൻപ് സോഷ്യൽ മീഡിയ സ്വഭാവം കൂടി (ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം) പരിശോധിക്കാൻ തീരുമാനിച്ചത് ഉത്തരാഖണ്ഡ് പൊലീസ് ആണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം വർധിക്കുന്നത് തടയാൻ പാസ്‌പോർട്ട് അപേക്ഷകരുടെ ഓൺലൈൻ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. പാസ്‌പോർട്ട് അപേക്ഷകരുടെ സോഷ്യൽ മീഡിയ പെരുമാറ്റം പരിശോധിച്ചുറപ്പിക്കാൻ ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന ദുരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോക്താക്കൾ സന്ദേശം പോസ്റ്റ് ചെയ്യുന്നതിനും ഇതുപോലുള്ള നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് അപേക്ഷകർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നേരത്തെ പൊലീസ് പരിശോധിച്ചിരുന്നു.
പാസ്‌പോർട്ട് നിയമത്തിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും രേഖ നൽകരുതെന്ന് ഒരു വ്യവസ്ഥയുണ്ട്. അത് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മാത്രമാണ് താൻ സംസാരിച്ചതെന്ന് കുമാർ പറഞ്ഞു.