പുതിയ സ്വകാര്യതാ നയം മെയ് 15 വരെ നടപ്പിലാക്കില്ല; വാട്സ്ആപ് 

 
പുതിയ സ്വകാര്യതാ നയം മെയ് 15 വരെ നടപ്പിലാക്കില്ല; വാട്സ്ആപ്

സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്.  മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്സാപ്പ് നിലപാട് മാറ്റിയത്. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും കമ്പനിയുടെ പ്രസ്താവനയിലുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ലെന്നായിരുന്നു മുന്‍പ് നല്‍കിയിരുന്ന അറിയിപ്പ്. ഇതേ തുടര്‍ന്ന് ആളുകള്‍ മറ്റ് ആപ്പുകളിലേക്ക് മാറാന്‍ തുടങ്ങിയതോടെയാണ് പുതിയ നിലപാടുമായി വാട്‌സ്ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

നിബന്ധനകള്‍ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്സാപ്പ് പറഞ്ഞു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയില്‍ അങ്ങനെ ചെയ്യില്ലെന്നും വാട്സാപ്പ് കൂട്ടിച്ചേര്‍ത്തു

From around the web